Friday, July 23, 2010

ആത്മകഥ അഥവാ ഒരു മൂഞ്ചന്റെ പ്രണയകഥ..

ഇതില്‍ എന്തേലും എഴുതണം എന്നുണ്ടേല്‍ ആദ്യം ഞാന്‍ പ്രണയം തുടങ്ങണം...പക്ഷേ,ഒരു കാര്യം ഞാന്‍ ഉറപ്പു തരാം..തലവാചകം പാഴാകില്ല..

Friday, July 16, 2010

ബലിക്കാക്ക

കീറിപ്പറിഞ്ഞ ചാക്കിന്റെ അഗാധതയിലെവിടെയോ ഒളിഞ്ഞു കിടക്കുന്ന ചൂടും തിരഞ്ഞ് വാസു ചുരുണ്ടുകിടന്നു. നാണുവേട്ടന്‍ ഇതു വരെ 'വരദ' തുറന്നില്ല്. ഇനിയും പരക്കാത്ത വെളിച്ചത്തെയും ശപിച്ച് കിടക്കാനല്ലാതെ ആ പാവത്തിന് വേറെ നിവ്റ്ത്തിയുണ്ടായിരുന്നില്ല.

നാലുപീടിക നിരത്തിലെ 'വരദ' ഹോട്ടല്‍ ലോകപ്രശസ്തമാണ് അല്ലെങ്കില്‍ ആകും. കാരണം, വര്‍ഷമായി വാസുവിന് നേരവും ജീവന്‍ നിലനില്‍ക്കാനുള്ള ആഹാരം നല്‍കുന്നത് 'വരദ'യും നാണുവേട്ടനുമാണ്. കിട്ടുന്ന ഭക്ഷണത്തിന്റെ സിംഹഭാഗവും വാസു തെരുവുപട്ടികള്‍ക്കും,ഒറ്റക്കണ്ണന്‍ കാക്കയ്ക്കും,മൂളിപ്പായുന്ന വലിയ ഈച്ചകള്‍ക്കുമായി പങ്ക്‌വയ്ക്കുമെങ്കിലും, നാണുവേട്ടന്‍ ഇതു വരെ വാസുവിനെ ആട്ടിപ്പായിച്ചിട്ടില്ല,തന്തയ്ക്ക് വിളിച്ചിട്ടില്ല,പകരം; ഒരു ചാക്കും കടത്തിണ്ണയുടെ ഒരു മൂലയും കൊടുത്തു. പിന്നെ ഒരു കുഴിപ്പിഞ്ഞാണവും. കട തുറക്കുന്നതിനു മുന്‍പ് വാസു തിണ്ണ മുഴുവന്‍ വെടിപ്പാക്കിയില്ലേല്‍ ജപ്തി നടപടി ഉണ്ടാകുമെന്ന ഒരു കൊച്ചു ഭീഷണിയും.

അന്ന് വാസുവിനു പ്രാതലിന് അപ്പവും കടല ഇഷ്ടുവും കൊടുക്കുമ്പോള്‍ പതിവു പോലെ നാണു പറഞ്ഞു. "വാസോ, നിന്നെ ഈ ലോകത്ത് ഏതു പുല്ലന്‍ വെറുത്താലും നീ നോക്കണ്ട. കാരണം നീ നല്ലവനാ..ഒരു പക്ഷെ, പഞ്ചായത്തു പ്രസിഡേണ്ടിനേക്കാള്‍ നല്ലവനാ.നിന്നെ എന്റെ വീട്ടിലേക്ക് ഒരു ദിവസം ഞാന്‍ വിളിക്കുമെടാ...പക്ഷെ ആ കാലമാടത്തി കലിപ്പാകുമോ എന്നോര്‍ത്താ..തല്‍ക്കാലം നീയും നിന്റെ സഹജീവികളും ഇതു കഴിക്ക്.." ഈ പഞ്ചായത്തു പ്രസിഡണ്ട് എപ്പഴാ നല്ലവനായേ എന്ന അത്ഭുതത്തോടെ വാസു തന്റെ പങ്ക് കഴിച്ച് ബാക്കി വീതം വച്ചു.

കര്‍ക്കിടകം രണ്ടിന് വരദ തുറന്നില്ല.വാസുവും കുടുംബാങ്കങ്ങളും ഭക്ഷണം കഴിച്ചില്ല. അടച്ചിട്ട കടയ്ക്ക് മുന്നില്‍ സത്യാഗ്രഹികളെപ്പോലെ ആ ജീവജാലങ്ങള്‍ കിടന്നു. വെളിച്ചം പരക്കുംതോറും അവയുടെ ബോധം കുറഞ്ഞു വന്നു.

"വാസോ...വാസോ.."

നാണുവേട്ടന്റെ ഭാര്യ കാര്‍ത്ത്യായനിയമ്മ... കണ്ണ് കലങ്ങിയിരിക്കുന്നു..മുണ്ടിന്റെ കോന്തല നനഞ്ഞു കുതിര്‍ന്നിരിക്കുന്നു..

"എന്താ ഏമാനത്തീ.."

"നീ വാ വാസോ വീട്ടിലേക്ക്...എട്ടന്‍ ഇന്നു നിന്നെ അങ്ങോട്ടു വിളിക്കാന്‍ പറഞ്ഞു."

വാസു നടന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പട്ടിയും,ഈച്ചകളും പിറകെ ചെന്നു.
മുറ്റത്തു ചെമ്പരത്തികള്‍ പൂത്തുനില്‍ക്കുന്ന, ഒരു കൊച്ചു വീട്..മുറ്റത്തിനു ചുറ്റും പന്തലിടാനായി തൂണുകള്‍ നാട്ടിയിരിക്കുന്നു. ഒരു മൂലയില്‍ ഒറ്റക്കണ്ണന്‍ നേരത്തെ തന്റെ പങ്ക് പറ്റിത്തുടങ്ങിയിരുന്നു.വാസു വരാന്തയിലെ ഇരിത്തിയില്‍ ചെന്ന് ഇരിപ്പുറപ്പിച്ചു.അതിന്റെ തൊട്ടു താഴെ മുറ്റത്ത് പട്ടിയും. കാര്‍ത്ത്യായനി അമ്മ വാസുവിന്‌ ആഹാരം കൊടുത്തു. ഇത്തവണ ഒരു ഇല നിറയെ ഭക്ഷണം പട്ടിക്കും.ഒറ്റക്കണ്ണന്‍ നേരത്തെ തന്നെ ഒരു പന്തി കഴിഞ്ഞ ഭാവത്തില്‍ ഇരിക്കുന്നു. ഡെറ്റോളിന്റെ മണം കാരണം തലകറക്കവും മനം പുരട്ടലും ഉണ്ടായ ഈച്ചകള്‍ മാത്രം പട്ടിണിയായി.

"വാസോ..ഏട്ടന്‍ പറയുമായിരുന്നു..ഈ ലോകത്ത് ആര് എന്ത് പറഞ്ഞാലും എനിക്ക് ജീവന്‍ ഉള്ളിടത്തോളം കാലം അവനു ഞാന്‍ വെള്ളവും ഭക്ഷണവും കൊടുക്കുമെന്ന്. അന്ന് ഞാന്‍ അതിന് എതിരായിരുന്നു.ഇന്ന്, ഏട്ടന്‍ ഇല്ലെങ്കിലും നിനക്ക് ഭക്ഷണത്തിന് മുട്ടു വരരുതെന്ന് എനിക്ക് നിര്‍ബന്ധമാ.."

കഴിച്ച ചോറിന്റെ ഉരുള തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിപ്പോയി വാസുവിന്..
അപ്പോഴാണ് വാസുവിന് ഒറ്റക്കണ്ണന്‍ കാക്ക ബലിക്കാക്കയാണെന്നും താന്‍ കഴിക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബലിച്ചോറാണെന്നും മനസ്സിലയാത്‌...

Thursday, March 11, 2010

ക്രൈം ഫയല്‍

ക്ഷമിക്കണം..ഇതു ഒരു തമാശയ്ക്ക് importance ഉള്ള കഥയല്ല...ഒരുപക്ഷേ..ഇതൊരു കഥയേ അല്ല..എന്റെ ചുറ്റിലും നടന്ന..നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കുള്ള അഭിപ്രായമാണ്..എന്റെ കാഴ്ചപ്പാടാണ്..

നമുക്ക് തുടങ്ങാം...

ആന്ധ്രമുഖ്യന്‍ Y.S.R നെ ഓര്‍മയുണ്ടോ?? തിരുവോണത്തിനു പിറ്റേന്ന് നല്ലമല ഫോറസ്റ്റില് വച്ച് അദ്ദേഹത്തിന്റെ ഭൗതികശരീരം ക്ണ്ടെത്തുമ്പോള്‍ മാലോകര്‍ ഒന്നടങ്കം ഞെട്ടിത്തരിച്ചതാണ്..അതിനോടൊപ്പം തന്നെ എല്ലാവരുടെയും മനസ്സില്‍ നൂറായിരം സംശയങ്ങളും ഉടലെടുത്തു..രാഷ്ട്രീയപ്രമുഖരുടെ അധികാരമോഹത്തിന്റെ ഇരയാവുകയല്ലരുന്നോ അദ്ദേഹം എന്ന്..അദ്ദേഹത്തിന്റെ സ്വന്തം മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡി , പുതിയ മുഖ്യന്‍ ഡോ:കെ.റോസയ്യ , തെലുങ്കാനയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവര്‍, എന്നിവരെയെല്ലാം പൊതുജനം സംശയത്തോടെ മാത്രമാണ് നോക്കിക്കണ്ടത്..ഈ നിമിഷം വരെ ലേഖകനും ഇതേ സംശയരോഗത്തിന് അടിമയാണ്...അല്ലെങ്കില്‍ ഇതിനെ ഒരു രോഗമായി കണക്കാക്കാമോ?? പൊതുജനങ്ങളുടെ intellectual level ന്റെ measure ആയി വേണ്ടേ ഇതിനെ കാണാന്‍??എല്ലാവരും I.Bയുടെ പരീക്ഷ ഒന്നെഴുതി നോക്കുന്നത് നല്ലതായിരിക്കില്ലേ??

ഇനി വേറെ സംഭവം പറയാം...മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയ്യേറ്റം..ഒഴിപ്പിക്കല്‍ പ്രസ്ഥാനം കട്ടയ്ക്ക് സ്പാറിത്തുടങ്ങിയപ്പോള്‍ ദാ വരുന്നു..വയനാട്ടിലെ ഭൂമി കൈയ്യേറ്റ സമരം...എന്തു തോന്നുന്നു?? മാധ്യമങ്ങള്‍ അടക്കം ടാറ്റയെ വിട്ട് എം.എല്‍.എ മാരുടെയും വീരേന്ദ്ര കുമാറിന്റെയും പിറകെ പോയി..തോന്നുന്നില്ലേ കൊടിയുടെ നിറഭേദമന്യേ നേതാക്കളുടെ ഒത്തുകളി ആണെന്ന്?? ടാറ്റയുടെ കൈയ്യില്‍ നിന്നും കിമ്പളവും എസ്റ്റേറ്റില്‍ സുഖതാമസവും പറ്റുന്ന നേതാക്കള്‍ യഥാര്‍ത്ഥ കയ്യേറ്റക്കാരെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്ന്??


ഇനി ഇത്തിരികൂടെ പരിചിതവും സാധാരണക്കാരനു താത്പര്യമുള്ളതുമായ കാര്യം പറയാം..തിലകനെ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയ കഥ...അങ്കനവാടി പിള്ളാര്‍ക്കു പോലും സുപരിചിതമായ കാര്യം...ആദ്യം തിലകന്‍ പറഞ്ഞു..100 കൂളിംഗ്ലാസ്സുകള്‍ക്ക് ഉടമയായിട്ടുള്ള സൂപ്പര്‍സ്റ്റാറാണ് തന്നെ അഭിനയിക്കാന്‍ സമ്മതിക്കത്തതെന്ന്..അതിനു ശേഷം നിരൂപക സാമ്രാട്ട് അഴീക്കോട് മാഷ് രംഗത്തെത്തി..ആരെയും ബാക്കിയാക്കിയില്ല..എല്ലാവര്‍ക്കും തുല്യമായി അടിച്ചു കൊടുത്തു...മോഹന്‍ലാല്‍,ഇന്ന്സെന്റ്...എല്ലാവര്‍ക്കും കിട്ടി..വയറു നിറച്ച്...അങ്ങനെ മാഷ് അടി കൊടുത്തും വാങ്ങിയും കളിക്കുമ്പോള്‍ അതിനിടയില്‍ വരാത്തത്...സുരേഷ് ഗോപി,ദിലീപ്,ജയറാം...ജയറാം പിന്നെ ഒറ്റ ഡയലോഗ് മാറിപ്പറഞ്ഞതു കാരണം വധഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു.. മകന്‍ കാളിദാസനു കിട്ടിയ നാഷണല്‍ അവാര്‍ഡടക്കം എല്ലം പ്രതിഷേധാഗ്നിക്കിരയായി..ബാക്കി ദിലീപ്,സുരേഷ് ഗോപി...രണ്ടാമത്തെയാളിനും സാധ്യത തീരെ കല്പ്പിക്കപ്പെടുന്നില്ല..അപ്പൊപ്പിന്നെ ആരായിരിക്കും??? പുതിയൊരു സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടാനും മറ്റുള്ളവന്മാരെ ഒതുക്കാനുമായി ദിലീപേട്ടന്റെ കളി ആയിക്കൂടേ..??എല്ലാം ഒരു ഒത്തുകളി ആയിക്കൂടെ??താരരാജക്കന്മാര്‍ ഒതുങ്ങുകയും ചെയ്തു..,നമ്മള്‍ സ്പാറുകയും ചെയ്തു...എപ്പടീ?

എന്റെ ചിന്ത പോകുന്ന വഴികളാണ് ഇതൊക്കെ....എന്റെ സതീര്‍ഥ്യന്മാരും ഏതാണ്ടിങ്ങനെ തന്നെ ചിന്തിക്കുന്നു...ഒരു പക്ഷെ അതു കൊണ്ടായിരിക്കാം ആര്‍ക്കും I.B യില്‍ കയറിപ്പറ്റാന്‍ പറ്റാത്തത്...എല്ലാവരെയും പോലെ I.Bക്കാരും ചിന്തിച്ചാല്‍ പിന്നെ എങ്ങനെ കേസു തെളിയും??കള്ളന്മാര്‍ക്കും ഞങ്ങളെപ്പോലെ ചിന്തിച്ചു കൂടേ??


ഇങ്ങനെ ചിന്തിക്കാനുള്ള പ്രേരകശക്തി എന്തായിരിക്കാം??നമ്മള്‍ കണ്ടു വളര്‍ന്ന കുറ്റാന്വേഷണ കഥകള്‍ എല്ലാംതന്നെ എടുത്തോളൂ...എല്ലാത്തിലും വില്ലന്‍; ഒന്നുകില്‍ ക്‍ളൈമാക്സ് വരെ നായകന്റെ അനുഭാവി , അല്ലെങ്കില്‍ പഞ്ചപാവം...സംഭവം നമുക്കു രസിക്കുമെങ്കിലും..നമ്മുടെ ചിന്തയെ ഇതു എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് നമുക്കു മനസിലാകും...മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാകാം..ബ്ലണ്ടറാകാം..എന്തുതന്നെ ആയാലും സുരേഷ് ഗോപി പടങ്ങള്‍ കാണുന്ന ഒരു ശരാശരി മനുഷ്യന്‍ ഇത്തരത്തില്‍ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...!!

Nb: മുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടിള്ള വ്യക്തികളില്‍ ആരെങ്കിലും എതെങ്കിലും വായനക്കാരന്റെ കാണപ്പെട്ട ദൈവമോ ഒരുപക്ഷെ ദൈവത്തേക്കാള്‍ ഉപരിയായിട്ടൊ ഉള്ളതാണെങ്കില്‍ ക്ഷമിച്ചു കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....


by
ഒ.പി ഓശ
&
ഓശ പി.ഒ

Saturday, February 6, 2010

ഒരു സാധു രാക്ഷസന്‍.....!!

ഏഴു കടലുകളുടെയും ഏഴു മലകളുടെയും അപ്പുറത്തുള്ള രാക്ഷസക്കോട്ടയിലിരുന്ന് രാജകുമാരി പൊട്ടിക്കരഞ്ഞു..അല്ല.. വലിയ വായില്‍ നിലവിളിച്ചു...മുന്‍ഗാമികള്‍ പരീക്ഷിച്ചു വിജയിച്ച അടവുകള്‍ പയറ്റി നോക്കി..തന്റെ സ്വര്‍ണ്ണനിറമുള്ള തലമുടി കിളിവാതിലിലൂടെ പുറത്തേക്കിട്ടു..വല്ല രാജകുമാരനോ മറ്റൊ പൊത്തിപ്പിടിച്ചു കയറി വന്നാലോ...!!രാക്ഷസക്കോട്ടയ്ക്ക് ഒറ്റ നിലയായിട്ടു പോലും കാര്‍കൂന്തല്‍ നിലത്തെത്തിയില്ല..ബ്യൂട്ടി കോണ്‍ഷ്യസായ അമ്മ പറ്റിച്ച പണി...ബോബ് ചെയ്ത് വച്ചേക്കുന്നു....!!രക്ഷയില്ലാ..പെട്ടു..മൂഞ്ചി...!!അല്ലാതെ എന്ത് പറയാന്‍??? ഇനിയിപ്പൊ ഉള്ളത് കൊണ്ട് ഓണം പോലെ...
ഏതായാലും രാക്ഷസക്കോട്ട ഒന്ന് തൂത്തു വാരി വെടിപ്പാക്കിയേക്കാം...വൃത്തിയും മെനയും ആയിക്കോട്ടെ...പട്ടുചേല കയറ്റിക്കുത്തി ക്ലീനിംഗ് തുടങ്ങിയപ്പോഴാണ് രാക്ഷസന്റെ വരവ്.."അതേയ്..ചുമ്മാ അവിടെ ഇരിക്കാതെ ഒന്ന് വന്നു സഹായിച്ചൂടെ??"സഹിച്ചില്ല..."ഒരു വെറും പീറപ്പെണ്ണ് തന്നോട് ശബ്ദമുയത്തുന്നുവോ??? അപമാനം...!! ശാപ്പിട്ടുകളയാം"...തന്റെ മല പോലുള്ള കൈ
നീട്ടി സ്വര്‍ണ്ണത്തലമുടിയുള്ള രാജകുമാരിയെ പിടികൂടി രാക്ഷസന്‍ വിഴുങ്ങാന്‍ തുനിഞ്ഞു..

"ടപ്പ്"

മുഖമടച്ചുള്ള ഒരടി..കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ തോന്നി..അല്ല വെളിച്ചം പരക്കുന്നതു പോലെ തോന്നി...ഒന്നു കൂടെ കണ്ണ് തിരുമ്മി നോക്കിയപ്പൊ സ്വര്‍ണ്ണത്തലമുടിയുള്ള രാജകുമാരി തന്റെ കെട്ടിയോളായി മാറി..!! രാക്ഷസന്‍ താനായും..!!! പക്ഷെ ആഗ്രഹങ്ങള്‍ മാത്രം remains same...
നടക്കുന്നത് മറിച്ചാണെങ്കില്‍ പോലും...


by
ഒ.പി ഓശ
&
ഓശ പി.ഒ