Sunday, September 23, 2012

അഭിലാഷം

വീടിനടുത്തുണ്ടായിരുന്ന ശ്രീധരേട്ടനെ കൊല്ലണമെന്നത്കുഞ്ഞുന്നാള്‍ മുതലേ എനിക്കുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു..സ്കൂള്‍ വിട്ടു വരുന്ന നേരത്ത് അങ്ങോരുടെ പറമ്പിലെ മാങ്ങയ്ക്ക് കല്ലെറിഞ്ഞെന്നും പറഞ്ഞ് എന്നെ തെറി വിളിച്ച അന്നു തൊട്ട് ഇന്നു വരെ ആ ആഗ്രഹത്തിനൊരു ഇടിവും സംഭവിച്ചിട്ടുമില്ല..പക്ഷെ ഞാന്‍ ഇറ്റലിക്കാരനല്ലാത്തതു കൊണ്ടും,കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ എന്റെ അമ്മായിയമ്മ അല്ലാത്തതു കൊണ്ടും, ഞാന്‍ മാര്‍ക്കം കൂടിയിട്ടില്ലാത്തതു കൊണ്ടും, എന്റെ കയ്യില്‍ ദുരിതാശ്വാസമായി കൊടുക്കാന്‍ ഒരു കോടി രൂപ ഇല്ലാത്തതു കൊണ്ടും, സര്‍‌വ്വോപരി ഞാനും ശ്രീധരേട്ടനും കടലില്‍ വച്ചു കണ്ടുമുട്ടാന്‍ യാതോരു വിധ സാധ്യതയുമില്ലാത്തതു കൊണ്ടും ഞാന്‍ എന്റെ ആഗ്രഹം അടക്കി നിര്‍ത്തുന്നു എന്നു മാത്രം (NB : രാഷ്ട്രീയമോ മതപരമോ ആയ ഒരു ധ്വംസനം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചെയ്തത് പരിതാപകരമായിപ്പോയി എന്നു മാത്രമാണ് സാരം..

business minded മൂട്ട

"എന്ത് കോപ്പിനാടാ നീ ഇപ്പോള്‍ വന്നത്??ഇത്രേം കാലം ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ.. ഒരു മാതിരി കേരള സര്‍ക്കാറിനെപ്പോലെ പെരുമാറരുത്.. കഷ്ടപ്പെട്ട് ഒരു കോളനി ഉണ്ടാക്കി കുഞ്ഞുകുട്ടിപ്പരാധീനതകളുമായി കഴിയുമ്പോ അവനാ സ്ഥലം വേണം? തൊല്ലപ്പാടുണ്ടാക്കാതെ നിര്‍ത്തിപ്പോടേ.". .......... "ഫ്ഭാ.. എന്റെ ചോര കുടിച്ച് വീര്‍ത്തിട്ട് എന്റെ പുസ്തകത്തിനിടയില്‍ താമസമാക്കിയതും പോരാ, എന്നോട് ചെലക്കുന്നോ?? എവിടെടാ നിന്നെ കൊല്ലാനുള്ള വിഷം...ഇപ്പൊ ശരിയാക്കിത്തരാം." ...... "പിന്നേ.. പേടിപ്പിക്കാതെ മനുഷ്യാ.. എടുത്തോണ്ട് വന്ന് അടി.. സംഭവം എന്റോസള്‍ഫാനാ.. ഞാന്‍ മാത്രമല്ല; നീയും പൊഗയാകും.." ..... "എടേയ്.. ഞാന്‍ അങ്ങനെ ദേഷ്യത്തില്‍ പറഞ്ഞതൊന്നുമല്ല.. എനിക്കിന്നു ഇത്തിരി വായിക്കണം.. തുറന്നപ്പോള്‍ കണ്ടതു തന്നെ നിന്നെ.. അതും നിന്റെ ധിക്കാരവുമൊക്കെ കണ്ടപ്പോള്‍ ഇത്തിരി ദേഷ്യം വന്നു..അതല്ലേ.നീ ക്ഷമി.." ... "എങ്കില്‍ നമുക്കൊരു തോപ്പും‌പടി പാലമിടാം..നിനക്കൊരു ഉപകാരം, എനിക്കൊരു പലഹാരം..കൂടും കിടക്കയുമെടുത്ത് ഞങ്ങള്‍ ഇപ്പൊ ഇറങ്ങാം. പക്ഷെ ഒരു കാര്യം.നിന്റെ ചോര ഊറ്റാനുള്ള സമ്മതപത്രം ഒപ്പിട്ടു തരണം. അതിനു ശേഷം നീ മറ്റൊരു കാര്യത്തിനും ചോര കൊടുക്കരുത്.. എന്തിന്, നാട്ടില്‍ പോയാല്‍ അവിടത്തെ കണ്ട്രികളായ കൊതുകുകള്‍ക്ക് പോലും കൊടുത്തു പോകരുത് ഒരു തുള്ളി ..പിന്നെ നിന്റെ തലയിണയുടെ പട്ടയം എത്രയും പെട്ടെന്ന് കൈ മാറണം..r v gud ??" .... "സമ്മതിച്ചു.. ഇപ്പൊ ഇറങ്ങ്.. ഞാന്‍ തുടങ്ങട്ടെ.. " .... ..മണിയന്‍‌പിള്ളയുടെ ആത്മകഥയില്‍ താമസമാക്കിയ ഒരു business minded മൂട്ടയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്...