Friday, March 18, 2011

ഭ്രാന്തന്‍

അയാള്‍ അച്ഛന്റെ വിരലില്‍ തൂങ്ങി ചോക്ലേറ്റു നുണഞ്ഞു ചൊവ്വാഴ്ച ചന്തയിലെ തിരക്കും ആസ്വദിച്ചു നടക്കുകയായിരുന്നു. ആ ചന്തയുടെ തിരക്ക് അയാള്‍ക്കിഷ്ടമായിരുന്നു.ചുറ്റിലും തിരഞ്ഞെടുപ്പു ചിത്രങ്ങള്‍. ഒന്നു സ്വന്തമാക്കാന്‍ അയാള്‍ കൊതിച്ചു. ആരും കാണാതെ ഒന്നു കീറിയെടുക്കാന്‍ അയാള്‍ അതിയായി മോഹിച്ചു.പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ അച്ഛനെ അവന്‍ പിടിച്ചു വലിച്ചു. അയാള്‍ക്ക് ഇഷ്ടമല്ലാത്ത സാധനങ്ങള്‍ മാതാപിതാക്കള്‍ വാങ്ങുന്ന്ത് എന്തിനാണ്? തൂണിന്റെ പിറകിലേക്ക് വലിഞ്ഞെത്തി. പക്ഷേ, അച്ഛന്‍ വാങ്ങിക്കാതെ വരില്ല എന്ന വാശിയിലാണ്. അയാള്‍ അച്ഛന്റെ വിരലില്‍ പിടിച്ച് ശക്തിയായി വലിച്ചു. പെട്ടെന്ന്, ഉഗ്രശബ്ദത്തില്‍ എന്തോ പൊട്ടിത്തെറിച്ചു. അയാള്‍ പേടിച്ച് വിറച്ചു. അച്ഛന്റെ വിരലിലെ പിടുത്തം അപ്പോഴും അയാള്‍ വിട്ടില്ല. പക്ഷെ, വിരല്‍ മാത്രം കയ്യില്‍.

ഒരു വെളിച്ചം..

അടുത്ത പ്രഭാതത്തില്‍ അയാള്‍ തുറുങ്കിലായിരുന്നു. പകച്ചു നോക്കിയപ്പോള്‍ തുറുങ്ക് പേവാര്‍ഡിന്റെ ഒരു ഭാഗം. അയാള്‍ക്ക് താടി മുളച്ചിരുന്നു. അസഹനീയമായ ദുര്‍ഗന്ധം അയാളെ അസ്വസ്ഥനാക്കി. അയാളെ അറ്റന്‍ഡേഴ്സ് വന്നു കുളിപ്പിച്ചു. പുതിയ വസ്ത്രം നല്‍കി. അമ്മാവന്‍ അയാളെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ നിന്നും അയാള്‍ നേരെ പോയത് ചന്തയിലേക്കായിരുന്നു. ആദ്യം കണ്ട തിരഞ്ഞെടുപ്പ് പോസ്റ്റര്‍ അയാള്‍ വലിച്ചു കീറി. പിന്നെ ഓരോന്നായി കീറി നശിപ്പിച്ചു.

അന്ന് ആ ചന്തയില്‍ അക്രമാസക്തനായ ഭ്രാന്തെനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അന്നയാള്‍ക്ക് ഭ്രാന്തുണ്ടായിരുന്നോ?