Monday, June 13, 2011

ഒരു വിദ്യാലയവര്‍ഷത്തിന്റെ തുടക്കം

മേയ് മാസം അവസാന ആഴ്ച.."എനിക്കു വേണ്ട നയനേച്ചിയുടെ പഴയ പുസ്തകങ്ങള്‍..എനിക്കു പുതിയതു തന്നെ വേണം" എന്നു വിളിച്ചു പറയാന്‍ തോന്നിത്തുടങ്ങുന്ന സമയം.. പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നതു വേറെ സത്യം..ഏതാണ്ട് ഒന്നാം ക്ലാസ്സ്‌ മുതല്‍ നിലനിന്നിരുന്ന ഒരു കീഴ്വഴക്കമായിരുന്നു അത്.(മേല്പറഞ്ഞ നാട്ടുനടപ്പ് പത്താം തരം വരെ തുടര്‍ന്നു..അതു കഥാന്ത്യം)..ബാലവാടിയില്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നത് എന്റെ ഭാഗ്യം.ഉണ്ടായിരുന്നെങ്കില്‍ ആ ദുഷ്ട അതും എനിക്കു കൊടുത്തു വിട്ടേനെ."നിനക്കെന്തിനാ മോനേ പുതിയത്? നീ ഇതു നോക്കിയേ,എന്ത് ഭംഗിയായിട്ടാ നിന്റെ ചേച്ചി പുസ്തകം സൂക്ഷിച്ചിരിക്കുന്നേ..പുതിയതു പോലെത്തന്നെയില്ലേ..ഇതു മതി നിനക്ക്.."..തീര്‍ന്നു..അല്ലെങ്കിലും അമ്മയ്ക്ക് പ്രതിപക്ഷ ബഹുമാനം കുറവാണ്..സത്യം പറഞ്ഞാല്‍ പുതിയ പുസ്തകങ്ങളുടെ മണം കിട്ടാത്തതിലുള്ള എന്റെ അമര്‍ഷമായിരുന്നില്ല ഒരിക്കലും എന്റെ പ്രതിഷേധപ്രകടനതിന്റെ കാരണം.മറിച്ച്,വര്‍ഷാവസാനം ഒരു ചോദ്യം വരും "നിനക്ക് കിട്ടുമ്പോള്‍ പൊന്നു പോലെയിരുന്നതല്ലേ? ഒരു വര്‍ഷം കൊണ്ട് വളം പോലെയാക്കിയില്ലേ നീ?"..അതായത്, ആ പുസ്തകങ്ങളുടെ കൂടെ കയറി വരുന്നത് ആ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത കൂടെയാണ്..ഒത്തിരി കൊല്ലം നയനേച്ചിയോട് ചോദിക്കണമെന്ന് ആഗ്രഹിച്ച് കൊണ്ടു നടന്ന ഒരു ചോദ്യമാണ്.."നമുക്കൊരു അഡ്ജസ്റ്റ്മെന്റില്‍ പൊയ്ക്കൂടെ?പുസ്തകങ്ങളെ ഇങ്ങനെ കൊണ്ടു നടക്കാതിരുന്നൂടേ?നിനക്കെന്നെ ഒന്നു സഹായിച്ചു കൂടെ സഹോദരീ?"..ആ ചോദ്യം എന്റെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നു നാക്കിന്റെ തുമ്പത്തെത്തുന്നതിനു മുന്‍പ് ഒരു പ്ലാസ്റ്റിക് കവറില്‍ അവള്‍ കൊണ്ടുത്തരും ഉത്തരം.."ഇതാ നവീ, നിന്റെ അടുത്ത കൊല്ലത്തെക്കുള്ള പാഠപുസ്തകങ്ങള്‍"(നന്ദി മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയെന്നു കൂടെ പറഞ്ഞിരുന്നെങ്കില്‍ അവളെ ഞാന്‍ കൊന്നേനെ..)
NB:
ഇതേ കഥ,ഇതേ മനോവ്യഥയോടെ എഴുതാന്‍ സാധ്യതയുള്ള ഒരാളെ മാത്രമേ എനിക്കറിയൂ.. വീടിനടുത്തുള്ള സൗമ്യ..അവള്‍ എനിക്ക് ഒരു വര്‍ഷം ജൂനിയറും,അയല്‍ക്കാരിയുമായ കാരണം ഇതേ മാനസികസമ്മര്‍ദ്ദത്തിന്‌ അടിമപ്പെട്ടിട്ടുണ്ടാകാനുള്ള എല്ലാ വകകളുമുണ്ട്..

1 comment: